Wednesday, January 12, 2011

ഒരു വിവാഹാലോചന

"എന്നും പ്രഭാതമെന്നോടു കൂടി ഇതില്‍ ജനിക്കും...
 എന്നും ത്രിസന്ധ്യ ചിതയൊരുക്കും... "
              ജീവിതചക്രം മാറ്റിമറിക്കുന്ന  ആശുപത്രികളില്‍ ഒന്നായ ശ്രിചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ സന്ദര്‍ശകരുടെ ഹാളില്‍ ഇരുന്നുകൊണ്ട് വയലാറിന്‍റെ രചനയില്‍ സലില്‍ ചൌധരി ഈണമിട്ട ഈ ഗാനശകലം ടിവിയിലൂടെ കണ്ടുകൊണ്ടിരുന്നപ്പോള്‍ വല്ലാത്ത  ഒരു അനുഭൂതി ഉണ്ടായി. ചില സ്ഥലങ്ങളില്‍ നില്‍ക്കുമ്പോള്‍ ആ പരിസരവും സാഹചര്യങ്ങളും നമ്മളിലുണ്ടാക്കുന്ന തോന്നലുകള്‍ വല്ലാത്തതാണ്‌. ഡസന്‍ കണക്കിന് വസ്ത്രങ്ങള്‍ സ്വന്തമെങ്കിലും പുതിയ ഡിസൈനുകള്‍  തേടി പായുവാനുള്ള മോഹമോ, ഭാര്യയുടെ സാമീപ്യവും സ്നേഹവും കൊണ്ട് അനുഗ്രഹീതമെങ്കിലും പരസ്ത്രീകളെ വശീകരിക്കുന്നതില്‍ നിന്നു കണ്ടെത്തുന്ന ആനന്ദമോ, സ്വഭാവത്തിലും രൂപത്തിലും ജീവിതസാഹചര്യങ്ങളിലും ഉള്ള വ്യതാസങ്ങള്‍ മൂലം ഒരാള്‍ മറ്റൊരാളിന്മേല്‍ നേടുവാന്‍ ശ്രമിക്കുന്ന മേല്ക്കോയ്മയോ ഒന്നും തന്നെ കടുത്ത രോഗങ്ങളും മരണവും പ്രധാന വിഷയമായ ഇത്തരം സ്ഥലങ്ങളില്‍ നമ്മളുടെ ഭാഗമാകാറില്ല. ഒരു പക്ഷേ, മനുഷ്യന്‍റെ ഏറ്റവും സുന്ദരമായ മുഖം ദര്‍ശിക്കുവാനുള്ള അവസരം ഈ ആശുപത്രികളിലൂടെ നമുക്ക് ലഭിക്കുന്നു.
           ഈ ഹാളിലും പരിസര പ്രദേശങ്ങളിലുമായി ഇരുന്നുകൊണ്ട് മറ്റുള്ളവരെ നിരീക്ഷിക്കുമ്പോള്‍ ഇങ്ങനെയൊക്കെയങ്ങ് തോന്നി. കുറച്ചുംകൂടി കാട് കയറിയാല്‍ ഒരു തത്വചിന്തകനായി പരിണാമം സംഭവിച്ചേക്കാം. അത് തടഞ്ഞു കൊണ്ട്   ടീവിയില്‍ അതാ 'നാക്കുമുക്ക നാക്കുമുക്ക' എന്ന എന്‍റെ ഇഷ്ടപ്പെട്ട കൂത്ത്‌ പാട്ട് വരികയും തത്വമൊക്കെ തവിടുപൊടിയായി ഞാന്‍ അതില്‍ ലയിക്കുകയും ചെയ്തു. സുഹൃത്ത്‌ തൊട്ടടുത്ത്‌ തന്നെ ഇരുപ്പുണ്ട്‌. അവനും ടിവിയിലേക്ക് നോക്കിയിരിക്കുകയാണ്. പക്ഷേ, ഞങ്ങള്‍ രണ്ടു പേരും കാണുന്ന കാഴ്ചകള്‍ വ്യത്യസ്തമാണ്.  അവന്‍ കാണുന്നത് ഓര്‍മയില്‍ നിന്നുള്ള രംഗങ്ങളാണ്, അതും അച്ഛനോടോപ്പമുള്ള ഹൃദ്യമായ നിമിഷങ്ങള്‍. ഇടയ്ക്കിടയ്ക്ക് കൈകള്‍ നെഞ്ചോടു ചേര്‍ത്ത് തൊഴുതു പിടിക്കുന്നത്‌ കാണാം. അവന്‍ പ്രാര്‍ത്ഥിക്കട്ടെ.
           6-7 മണിക്കൂര്‍ നീളും എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ ഹൃദയ ശസ്ത്രക്രിയ സമയം വച്ച് നോക്കുമ്പോള്‍ ഏതാണ്ട് പാതി വഴി പിന്നിട്ടു എന്ന് പറയാം. ഉച്ചയായി. പ്രത്യേകിച്ച് ഒരു പണിയും ചെയ്യാതെ നിരീക്ഷണവും ടിവി കാഴ്ചയും മാത്രമായി ഇരുന്നിട്ടും വിശപ്പിനൂ ഒരു കുറവുമില്ല. കടുത്ത ചിന്തയിലാണ്ടു പോയത്കൊണ്ട്  സുഹൃത്താകട്ടെ അതറിയുന്നില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ ഹാളിലുള്ള ആളുകള്‍ ഉച്ചയൂണിനായി പുറത്തേക്കു പോകുവാന്‍ തുടങ്ങി. ഇതൊക്കെ കണ്ടപ്പോള്‍ അവന്‍ എന്നോട് പറഞ്ഞു, "ഉണ്ണാം ?" , അത്ര ധൃതിയില്ല എന്ന് തോന്നിക്കും വിധം മുഖത്തൊരു ഭാവം വരുത്തിയെങ്കിലും അവന്‍ വിട്ടില്ല. "എടെ , വല്ലോം കഴിച്ചേച്ചു വരാം, മൂന്നുമണിക്ക് ബ്ലഡ്‌ എടുക്കേണ്ടതല്ലേ ?" .
          "ആ ശരിയാ .. പോയേക്കാം". ഉറ്റ സുഹൃത്തായിട്ടും അവനുമായിട്ടുള്ള ഇടപെടലുകളില്‍ ഇന്ന് എന്തോ.. ഒരു ഔപചാരികത കടന്നുവരുന്നു, ബോധപൂര്‍വമാണ്. ചിന്തയിലും പ്രാര്‍ത്ഥനയുമായി  ഓരോ നിമിഷത്തെയും തള്ളി നീക്കുന്നവനോട് തമാശകള്‍ പങ്കിട്ടുകൊണ്ടുള്ള സ്ഥിരം രീതി തുടരുവാന്‍ മനസ്സ് അനുവദിക്കുന്നില്ല. ഹൃദ്യമായ രീതിയില്‍ ഇത്തരം നിമിഷങ്ങളെ മനോഹരമാക്കുന്ന വാചകങ്ങള്‍ എനിക്ക് അന്യമാണെന്ന് തോന്നുന്നു. ഞങ്ങള്‍ പുറത്തേക്കിറങ്ങി നടന്നു.
         "എന്നാ പീസാ അളിയാ ആ വരുന്നേ ..." എന്‍റെ ഔപചാരികതയില്‍ പൊതിഞ്ഞ സഹതാപത്തെ അറുത്തിട്ടുകൊണ്ട് എതിരെ നടന്നു വരികയായിരുന്ന മെഡിക്കല്‍ കോളേജ് വിധ്യാര്‍തിനികളില്‍ ഒന്നിനെ നോക്കി അവന്‍ കമന്റിട്ടു. ഞാന്‍ ഞാനായിരിക്കുവാനുള്ള ആജ്ഞ ആ കമന്റില്‍ നിന്നും വായിച്ചെടുത്തപ്പോള്‍ ഒരു സുഖം തോന്നി.  "ഉം, നഴ്സിംഗ് ആണോ ....MBBS ആണോ .." നിമിഷങ്ങളെ സജീവമാക്കികൊണ്ട് ഞാനും എന്തൊക്കെയോ പറഞ്ഞു. കാന്റീനില്‍ നിന്നും ഉച്ചയൂണ് കഴിഞ്ഞ് ഞങ്ങള്‍ ഹാളില്‍ തിരിച്ചെത്തി. കുറച്ച് കഴിഞ്ഞപ്പോള്‍ അടുത്തിരുന്ന ഒരു മധ്യവസ്കന്‍ എന്നോട് കാര്യങ്ങള്‍ തിരക്കുവാന്‍ തുടങ്ങി. "ഇന്നാണോ ഓപറേഷന്‍ ?, ന്യുറോയോ ഹാര്‍ട്ടോ ?, ആരാണ് ?" എന്നീ ചോദ്യങ്ങള്‍ ഒറ്റയടിക്ക് തന്നെ ഇങ്ങു പോന്നു.
          "എന്‍റെയല്ല, ഈ ഇരിക്കുന്ന എന്‍റെ ഫ്രെണ്ടിന്റെ അച്ചനിന്നു ഹാര്‍ട്ട് ഓപറേഷന്‍ ആണ്. ഞാന്‍ ബ്ലഡ്‌ കൊടുക്കുന്നതിനും പിന്നെ ഇവനൊരു കൂട്ടിനും വന്നതാണ്. " സവിനയം ഞാന്‍ മറുപടി കൊടുത്തു. എന്നാല്‍ ചോദ്യങ്ങള്‍ അവിടം കൊണ്ട് തീര്‍ന്നില്ല. "ഹാര്‍ട്ടിന് എന്താ കുഴപ്പം പറ്റിയത് ? ബന്ധുക്കളാരും  വന്നില്ലേ?" ചോദ്യങ്ങളുടെ വരവ് അത്രയ്ക്ക് സുഖിച്ചില്ലെങ്കിലും പുറത്തു കാട്ടാതെ "വന്നിട്ടുണ്ട് , കുറച്ചവിടെ മാറി ഇരിപ്പുണ്ട്. അസുഖം അത്ര ഡീടെയില്‍ഡ് ആയി എനിക്കറിയില്ല. " സുഹൃത്ത്‌ പറയും, അവനോടു ചോദിക്ക് എന്ന രീതിയില്‍ ഞാന്‍ ആംഗ്യം കാണിച്ചു. വിഷമിച്ചിരിക്കുന്ന അവനെ അയാള്‍ വെറുതെ വിടുമായിരിക്കും എന്ന് പ്രതീഷിച്ചുവെങ്കിലും അത് നടന്നില്ല. അവര്‍ തമ്മിലായി പിന്നീട് സംസാരം. ഞാന്‍ ശ്രോതാവും.
           ഇദ്ദേഹത്തിന്റെ ആരായിരിക്കും ഇവിടെ അഡ്മിറ്റ്‌ ചെയ്യപ്പെട്ടതെന്നറിയാന്‍ ഒരു കൌതുകമുണ്ടായി. ആ വിഷയം മാത്രം സംസാരത്തില്‍ വരുന്നുമില്ല. അത് പാടില്ലല്ലോ. ഇവിടത്തെ കാര്യങ്ങളെല്ലാം അറിഞ്ഞ സ്ഥിതിക്ക് അവിടത്തെ കാര്യങ്ങളും പറയേണ്ടതല്ലേ? "ചേട്ടന്‍റെ ആരാ ഇവിടെ ..? ഓപറേഷന്‍ ഇന്നാണോ ?" ക്ഷമകെട്ട് ഞാന്‍ ചോദിച്ചു. സംസാരപ്രിയന്‍റെ വാക്കുകള്‍ ഏതാനും എണ്ണത്തില്‍ ഒതുങ്ങി. "മോളാണ്, തലയ്ക്കു ചെറിയ ഒരു സര്‍ജറി, ഓ മൈനറാ.." അയാളുടെ മുഖഭാവം കണ്ടപ്പോള്‍ അതിനെപ്പറ്റി ഇനി സംസാരിക്കെണ്ടതില്ലെന്നു  തോന്നി. കള്ളം പറഞ്ഞ് അത്ര ശീലമില്ലാത്ത ഒരു ശുദ്ധന്‍ ചില കാര്യങ്ങള്‍ മറച്ചു വയ്ക്കാന്‍ പാട് പെടുന്നു. മറച്ചുവെക്കുംതോറും അറിയുവാനുള്ള ത്വര നമ്മളില്‍ കൂടും. അതെന്തേ ഇദ്ദേഹം അറിയുന്നില്ലാ ?
          "പോയി കഴിച്ചേച്ചു വാ ...ഇതുവരെ അനൌണ്‍സ് ചെയ്തില്ലെല്ലോ ?" അയാളുടെ ഭാര്യ ഊണ് കഴിഞ്ഞെത്തി. ഇതിനിടക്ക്‌ ആശുപത്രി അധികൃതര്‍ ഹാളിലേക്ക് ഓപറേഷന്‍ നടന്നവരുടെ പേരുകള്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞിരുന്നു. ആ ലിസ്റ്റില്‍ പേരുണ്ടോ എന്നറിയാനാണ് ഒരാളെ ഇവിടിരുത്തി മറ്റെയാള്‍ കഴിക്കാന്‍ പോയത്. ഇനി ഭാര്യയുടെ ഊഴമാണ്, അയാള്‍ ഉച്ചയൂണിനായി പുറത്തേക്കിറങ്ങി. അയാളുമായി സംസാരിച്ചിരുന്നത് കണ്ടിട്ടാകണം ആ സ്ത്രീ ഞങ്ങളുമായി പരിചയത്തിലായി. ഇത് തന്നെ തക്കം എന്ന് മനസ്സിലാക്കി ഞാന്‍ ചോദ്യങ്ങള്‍ തൊടുത്തു. "മോള്‍ക്ക്‌ തലയില്‍ എന്തായിരുന്നു അസുഖം ?".
           മറുപടി പറയാന്‍ അവര്‍ വിഷമിച്ചു. എങ്കിലും സ്വരം താഴ്ത്തി പറഞ്ഞു, "ട്യുമറാണ്". കേട്ടപ്പോള്‍ കുറ്റബോധം തോന്നി. മറ്റുള്ളവരെ വേദനിപ്പിച്ചാണെല്ലോ എന്‍റെ അറിയുവാനുള്ള ത്വര അടങ്ങിയത്. അവര്‍ പറഞ്ഞു തുടങ്ങി. "24 വയസ്സുണ്ടവള്‍ക്ക്. കല്യാണാലോചനകള്‍ നടക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് തലവേദന വരുമായിരുന്നു. അങ്ങനെ ഒരു ദിവസം തലവേദന കൂടിയപ്പോള്‍ ഛര്‍ദ്ദിച്ചു. ഡോക്ടറെ കാണിച്ചപ്പോള്‍ CT - സ്കാന്‍ എടുത്തു റിസള്‍ട്ട്‌ കൊണ്ടുവരാന്‍ പറഞ്ഞു. അങ്ങനെ confirm ആയി, ആ ഡോക്ടര്‍ തന്നെ ഇങ്ങോട്ട് റെഫര്‍ ചെയ്തു..". അവരുടെ കണ്ണുകള്‍ നിറയുവാന്‍ തുടങ്ങി. "ഇതൊക്കെ പുറത്തറിഞ്ഞാല്‍ എന്താ ഇവളുടെ ഭാവി ? കല്യാണം വല്ലോം നടക്കുവോ ? അതുകൊണ്ട് ..ആരേയും അറിയിക്കാതെ ..ഞങ്ങള്‍ നാട്ടീന്നു ഇങ്ങു പോന്നു. അടുപ്പമുള്ളവരോട് പറഞ്ഞത് തിരുവനന്തപുരത്തുള്ള മാമന്‍റെ വീട്ടില്‍ പോയി കുറച്ച് ദിവസം നില്‍ക്കുവാണെന്നാണ്". പറഞ്ഞുതീര്‍ന്നതും അവരുടെ കവിളിലൂടെ കണ്ണീരൊഴുകി. ഞാനും സുഹൃത്തും ഒന്ന് പരസ്പരം നോക്കിയിട്ട് വെവേറെ ദിശകളിലേക്ക് ദൃഷ്ടി പതിപ്പിച്ചു വച്ചു.
           ഞാന്‍ കാരണമാണെല്ലോ എന്‍റെ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീ ഞങ്ങളുടെ മുന്‍പിലിരുന്നു കരയുന്നത്. മനസ്സ് വല്ലാതെ വേദനിക്കുന്നു, ദൈവമേ , ഒന്നിന് പുറകെ ഒന്നായി അപരിചിതമായ സാഹചര്യങ്ങളാണെല്ലോ ഇന്ന്. ഈ സംഭവം എന്നെ ഇരുത്തി ചിന്തിപ്പിച്ചു. ട്യുമറുള്ള പെണ്‍കുട്ടിയെ ആര് കെട്ടും ? സര്‍ജറിയിലൂടെ ട്യുമര്‍ മാറ്റാവുന്നതാണെല്ലോ. പിന്നെന്താ കുഴപ്പം. എന്തായാലും ഈയൊരു കാര്യം മറച്ചു വച്ചുകൊണ്ട് വിവാഹം നടത്തുന്നത് ശരിയല്ല. അപ്പോള്‍ കെട്ടാന്‍ പോകുന്ന ആളെ അറിയിക്കണം. അറിയിച്ചാലോ ? ഞാനാണ് ആ ആളെങ്കില്‍ എന്തായിരിക്കും പ്രതികരണം? ഞാനാണെങ്കില്‍.....
             എനിക്കും കല്യാണാലോചനകള്‍ നടക്കുന്നുണ്ട്. വിവാഹം എന്ന് പറയുമ്പോള്‍ ആരോഗ്യപരമായ ഒരു ബന്ധം നമ്മള്‍ തിരഞ്ഞെടുക്കണം. സാമ്പത്തികമായ നേട്ടം ഒരു  ലക്ഷ്യമല്ലെങ്കില്‍ നമുക്ക് ചേരുന്ന ആളെ കണ്ടെത്താന്‍ ഒരുപാട് ആലോചിക്കേണ്ടിവരില്ല. ട്യുമര്‍ മാറ്റിയതിനു ശേഷം ഈ കുട്ടി മറ്റേതു പെണ്‍കുട്ടികളെയും പോലെ ആരോഗ്യവതിയാണ്. മാതാപിതാക്കളെ കണ്ടിട്ട് പ്രത്യേകിച്ച് കുഴപ്പമൊന്നും പറയാനില്ല. അപ്പൊ പിന്നെ ഇതങ്ങാലോചിച്ചാലോ...എന്‍റെ വീട്ടുകാരുടെ സമ്മതം ഒരു കടമ്പയായി മുന്‍പില്‍ കിടപ്പുണ്ടെങ്കിലും ഇതിനായി ശ്രമിക്കുകയെങ്കിലും വേണം എന്ന് മനസ്സിലുറപ്പിച്ചു. ആ അമ്മയുടെ കണ്ണീരിനു എന്‍റെ ചിന്തകളെ പവിത്രമാക്കുവാന്‍ തക്ക ശക്തിയുണ്ടായിരുന്നോ...
          "എടാ ..പോകാം.  3 മണിയായി." ബ്ലഡ്‌ എടുക്കാന്‍ നേരമായെന്നു സുഹൃത്ത്‌ അറിയിച്ചു. ഞങ്ങള്‍ രണ്ടാളും ബ്ലഡ്‌ ബാങ്ക് ലക്ഷ്യമാക്കി നടന്നു. പോകുന്ന വഴിയിലും എന്‍റെ ചിന്ത ട്യുമര്‍ ബാധിച്ച, ഇതുവരെ കണ്ടിട്ടിലാത്ത ആ ആളെ കുറിച്ചായിരുന്നു. സുന്ദരിയായിരിക്കുമോ? അതോ എന്നെ പോലെ വല്ല സാധനമായിരിക്കുമോ. വേണ്ട. അനാവശ്യ ചിന്തകള്‍ വേണ്ടേ വേണ്ട. ബ്ലഡ്‌ ബാങ്കിന്‍റെ മുന്‍പിലെത്തി. അകത്തു 2 ചെറുപ്പക്കാര്‍ ഇരിപ്പുണ്ട്. ഞങ്ങളും അവിടെയായിയിരുന്നു. മുന്‍പിലിരിക്കുന്ന കോമളന്മാര്‍ക്ക് ആകെ ഒരു ഫ്രാഡ് ലുക്ക്‌. മാത്രമല്ല, അവര്‍ പരസ്പരം സംസാരിക്കുന്ന ഭാഷ ഒരു രീതിയിലും പിടികിട്ടുന്നില്ല. "മാലി-കാരാണ്". സുഹൃത്ത്‌ എന്‍റെ ചെവിയിലോതി. ഇവരോട് ഇവിടുള്ളവര്‍ എങ്ങനെ സംസാരിക്കും എന്നാലോചിച്ചിരിക്കേ അകത്തു നിന്നു ഒരു പെണ്‍കുട്ടി പുറത്തേക്കു വന്നു "അടുത്തയാള്‍" എന്ന് പറഞ്ഞിട്ട് ഞങ്ങളെ നോക്കി. ഞങ്ങളുടെ ഊഴമായി എന്ന് മനസ്സിലാക്കി ഞാന്‍ ആദ്യമേ അകത്തേക്ക് കയറി.
             ദൈവമേ, സിറിഞ്ചില്ലാതെ, വേദനിപ്പിക്കാതെ ബ്ലഡ്‌ എടുക്കുന്ന രീതി ഈ ശാസ്ത്രജ്ഞന്മാര്‍ക്ക് ഒന്ന് പെട്ടെന്ന് വികസിപ്പിച്ചുകൂടെ ? അങ്ങനെ ഒരു പാഴ്ചിന്ത നടത്തവേ ആ പെണ്‍കുട്ടി അവളുടെ കാബിനിലേക്ക്‌ എന്നെ കൂട്ടിക്കൊണ്ടുപോയി ഒരു കസേരയിലിരിക്കാന്‍ പറഞ്ഞു. മേശപ്പുറത്തു social worker എന്നെഴുതി വച്ചിരിക്കുന്നു. ഉം..ബ്ലഡ്‌ എടുക്കുന്നതിനു മുന്‍പുള്ള കൌണ്സില്ലിങ്ങാണ് ഉദ്ദേശം. പേരും മറ്റു വിവരങ്ങളും ചോദിച്ചു തുടങ്ങി. എനിക്ക് മുന്‍പ് വന്നിട്ടുള്ള രോഗങ്ങളെകുറിച്ചും തിരക്കി. പിന്നീടാണ് ആ ചോദ്യം വന്നത്. "ഇതിനു മുന്‍പ് ലൈംഗിക ബന്ധത്തിലെര്‍പ്പെട്ടിടുണ്ടോ ?" എന്‍റെ കണ്ണുകളിലേക്കു നോക്കി അവള്‍ അത് ചോദിച്ചപ്പോള്‍ ഒരു നാണംകുണുങ്ങിയായി ഞാന്‍ "ഇല്ല, നമുക്കൊന്ന് ബന്ധപ്പെട്ടുകൂടെ " എന്ന വികടസരസ്വതിയെ ഉള്ളിലൊതുക്കി "ഇല്ല" എന്ന് മറുപടി കൊടുത്തിട്ട് അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
             എന്തെന്നറിയില്ല, ആ ചോദ്യത്തിന് ശേഷം അവള്‍ വളരെ സുന്ദരിയായി കാണപ്പെട്ടു. ഇടയ്ക്ക് അവളുടെ ശരീരവടിവ് ശ്രദ്ധിക്കാനും ഞാന്‍ മടിച്ചില്ല. അപ്പോഴേക്കും ഒരു നഴ്സ് വന്ന് ബ്ലഡ്‌ എടുക്കുവാനായി എന്നെ കൂട്ടിക്കൊണ്ടു പോയി. ശ്ശെ!! കൌണ്‍സിലിംഗ് കുറച്ച് നേരം കൂടിയുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോയി. ബ്ലഡ്‌ എടുക്കുവാന്‍ തുടങ്ങി. കയ്യില്‍ സൂചി കയറിയതറിഞ്ഞേയില്ല, കൌണ്‍സില്ലറുടെ മുഖവും ആ ചോദ്യവും മനസ്സില്‍ ഉന്മാദാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. അവളുടെ മേല്‍ ഒരു അവകാശം വന്നത് പോലെ. അപ്പോഴേക്കും ഒരു ചിന്ത തികട്ടി വന്നു. മറ്റുള്ളവരോടും ഇവള്‍ ഇതേ ചോദ്യം ആവര്‍ത്തിക്കുകയില്ലേ ? ദൈവമേ, അവര്‍ ആരും ഇവളെ ആ ഒരു കണ്ണില്‍ നോക്കാതിരുന്നാല്‍ മതിയായിരുന്നു എന്നാഗ്രഹിച്ചപ്പോഴാണ് മാലിക്കാര് പയ്യന്മാരെക്കുറിച്ചോര്‍ത്തത്. അവരുടെ ഭാഷയില്‍ ആ ചോദ്യം വരുമ്പോള്‍ അവരുടെ മറുപടി എന്തായിരിക്കും? അതവളെ വേദനിപ്പിക്കുമോ?
             തരികിടകള്‍ ! ഒരു തോക്കുണ്ടായിരുന്നെങ്കില്‍ യുവതികളെ ശല്യം ചെയ്തേക്കാവുന്ന ഇത്തരം ആഭാസന്മാരെ വെടിവെച്ചിടാമായിരുന്നു എന്ന് മനസ്സില്‍ രോഷം കൊള്ളവേ ബ്ലഡ്‌ എടുത്തു കഴിഞ്ഞു എന്ന നഴ്സിന്റെ അറിയിപ്പ് വന്നു.സുഹൃത്തിന്‍റെ ഊഴം കഴിഞ്ഞ് ഞങ്ങള്‍ പുറത്തേക്കിറങ്ങി നടന്നു. സ്വാഭാവികമായും ചിന്തയില്‍ കൌണ്സിലെര്‍ മാത്രമായി. ഒരു വിവാഹാലോചനയുമായി അവളെ സമീപിച്ചാലോ ? വിവാഹാലോചന.....ഇങ്ങനെയൊന്ന് ആലോചിച്ചുകൊണ്ടാണെല്ലോ ഞാന്‍ ബ്ലഡ്‌ ബാങ്കിലേക്ക് വന്നത്. അതെന്തേ വിസ്മരിക്കപ്പെട്ടു?

              കൌണ്സില്ലെര്‍ സുന്ദരിയാണ്, ബോള്‍ഡ് ആണ്, പിന്നെ...കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥയാണ്. അങ്ങനെ ആകര്‍ഷിപ്പിക്കുന്ന ഘടകങ്ങള്‍ ഏറെ. മറ്റെതാണെങ്കില്‍  ഇതുവരെ കണ്ടിട്ടുപോലുമില്ല, പോരാത്തതിന് സാമാന്യം വലിയ ഒരു രോഗത്തിനുടമയും. എങ്കിലും ആ ആലോചനയുമായി മുന്നോട്ടു പോയപ്പോള്‍ എനിക്ക് എന്നോട് തന്നെ ഒരു മതിപ്പ് തോന്നിയിരുന്നു. അതിന്മേലാണ് ഇപ്പോഴുണ്ടായ ഭ്രമം കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. ഇങ്ങനെ തല പുകഞ്ഞാലോചിച്ചു കൊണ്ട് സന്ദര്‍ശകഹാളില്‍ എത്തി. അപ്പോഴേക്കും അടുത്ത അനൌന്‍സ്മെന്റില്‍ സുഹൃത്തിന്‍റെ അച്ഛന്‍റെയും, ട്യുമര്‍ ബാധിച്ച ആ പെണ്‍കുട്ട്യുടെയും പേരുകള്‍ വന്നു. "എല്ലാം ശരിയായി വരും",   സുഹൃത്തിനോട്‌ പറയുവാന്‍ ഇതേ ഉണ്ടായിരുന്നുള്ളൂ. അവന്‍ ഡോക്ടറെ കാണാന്‍ പുറത്തേക്കു പോയി.
            പ്രസന്നമായ മുഖത്തോടെയാണ് അവന്‍ തിരികെ വന്നത്. "കുഴപ്പമൊന്നുമില്ലെന്നു ഡോക്ടര്‍ പറഞ്ഞു. 2 ദിവസം ICU-വില്‍ കിടക്കണം. പിന്നെ പോകാം." "ഉം....." എന്ന് ഞാന്‍. അവന്‍ കുറച്ച് കൂടി ഉഷാറായി. "അളിയാ.. നീയുണ്ടായിരുന്നത് ഇന്നെനിക്കു ഒരാശ്വാസമായിരുന്നു, അമ്മാവനൊക്കെ ഇവിടുണ്ടായിരുന്നെന്നു പറഞ്ഞാലും.  പിന്നെ..നീയാ ബ്ലഡ്‌ബാങ്കിലെ സാധനത്തിനെ ശ്രദ്ധിച്ചില്ലായിരുന്നോ ? ഒരു ഐറ്റം പീസ്. അവള്‍ടെ മറ്റേ ചോദ്യമേ.....ഇന്നായിപ്പോയി." ഇടിത്തീ പോലെ സുഹൃത്തിന്‍റെ കമന്റ്സ്. എന്തായാലും അവളെക്കുറിച്ചുള്ള ചിന്തകള്‍ക്ക് സലാം. എനിക്ക് പോകുവാന്‍ സമയമായി. അങ്കിള്‍ ഓപറേഷനു ശേഷം സുഖം പ്രാപിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം തോന്നുന്നുണ്ട്. ഒന്നാലോചിക്കുമ്പോള്‍ ഇന്നത്തെ ദിവസം ഒരു കിടിലം. സുഹൃത്തിനോട്‌ യാത്ര പറഞ്ഞിട്ട് ബൈക്ക് പാര്‍ക്ക്‌ ചെയ്തിരിക്കുന്ന സ്ഥലത്തെത്തി.
               "മോന്‍ പോവാണോ ?" പുറകില്‍ നിന്നൊരു ചോദ്യം. നോക്കിയപ്പോള്‍ ആ അമ്മ അടുത്തേക്ക് നടന്നു വരുന്നു. കുറച്ച് നേരമായി എന്‍റെ കണ്ണുകള്‍ ഇവരെ തിരയുന്നുണ്ടായിരുന്നു. ആടിയുലഞ്ഞു നിന്ന ഒരു തീരുമാനം ബലപ്പെടുത്തണം എന്നെനിക്കു  തോന്നി. "ആ അതെ. അങ്കിളിനു ഇപ്പോള്‍ സുഖമായി വരുന്നു. ഒരാഴ്ചക്കകം പോകാം, പിന്നെ, മോള്‍ക്ക്‌ സുഖമായിരിക്കുന്നോ ? ചേര്‍ത്തലയില്‍ എവിടെയായിട്ടാണ് വീട് ? "
          "അവളെ RCC-യിലേക്ക് റെഫര്‍ ചെയ്തു. മോനോട് പറഞ്ഞില്ലെന്നെ ഉള്ളൂ, ക്യാന്‍സെറസ് ട്യുമര്‍ ആണ്. ഇനി റേഡിയേഷനും കീമോയും ഒക്കെയായി അവിടെ ". വിഷമത്തോടെയെങ്കിലും എന്നോട് ഇക്കാര്യം തുറന്നു പറഞ്ഞപ്പോള്‍ അവര്‍  എനിക്കാരൊക്കെയോ ആണെന്ന് ഒരു തോന്നല്‍. "വിഷമിക്കേണ്ടമ്മെ, എല്ലാം ശരിയായി വരും, ഞാന്‍ പ്രാര്‍ഥിക്കാം ". ഒരു ചെറുപുഞ്ചിരി കൈമാറി. ബ്ലഡ്‌ ബാങ്കിലെ മതിഭ്രമതെക്കാളും ഉയരെ പറന്ന ആദര്‍ശം അവിടെ വീണു. ആദ്യം പറഞ്ഞ പോലെ എല്ലാം ഈ സ്ഥലം എന്നില്‍ വരുത്തിയ തോന്നലുകള്‍.  



7 comments:

  1. തേങ്ങയടിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്ത്യത്തോടെ :) .ശൈലി മനോഹരം.ചിന്തകളെ ചിരിയില്‍ ഒളിപ്പിച്ചു..

    ReplyDelete
  2. ആദ്യ ബ്ലോഗിനധാരം വായ്നോട്ടം ആയതുകൊണ്ട് തന്നെ തുടക്കക്കാരന്റെ ഇടര്‍ച്ച ഉണ്ടായില്ല :-)

    ചിന്തകളെ ഹാസ്യത്തില്‍ കോര്‍ത്ത ശൈലി നന്ന് . ഹാസ്യം ചിന്തകളെ മറക്കാതിരിക്കട്ടെ

    ReplyDelete
  3. കൊള്ളാം ....................തുടര്‍ന്നും എഴുതുക ആശംസകള്‍............................... .

    ReplyDelete
  4. നന്നയി.. ഒരു തുടക്കക്കാരന്‍ എന്നു വിചാരിക്കാന്‍ പ്രയാസം.. വീണ്ടും എഴുതുക.. ആശംസകള്‍

    ReplyDelete
  5. വളരെ നന്നായിരിക്കുന്ന സുഹൃത്തെ
    പിന്നെ , ബ്ലോഗ്‌ കൂടുതല്‍ പ്രമോട്ട് ചെയ്യുക
    നമുക്ക് ഒരു communitty forum ഉണ്ട്
    ബ്ലോഗ്‌ ലിങ്ക് അവിടെ പോസ്റ്റു ചെയ്തു കൂടെ
    http://bloggersworld.forumotion.in/

    ReplyDelete
  6. :)
    നന്നായി എഴുതി

    ReplyDelete
  7. ഒരു കഥാകൃത്തിനെ ഇന്ന് കണ്ടുമുട്ടി. വളരെ പ്രത്യേകതകളുള്ള ശൈലി. ബ്ലോഗില്‍ ഇതുപോലെ സുന്ദരകഥകള്‍ വായിക്കാന്‍ കിട്ടുന്നത് വളരെ അപൂര്‍വം. ആശംസകള്‍.

    ReplyDelete